നിനക്കെന്തു പറ്റി,
ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍,
എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍,
കാലങ്ങളിലൂന്നുമീ കഴകക്കാരനോടാ-
രൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം...
ഒരു നെഞ്ചില്‍ നിന്നിത്തിരി-
പഞ്ചാമൃതംനുണഞ്ഞമ്മയെന്ന-
റിയാതെയുരുവിട്ടതും,
പിന്നെയൊരു മുറ്റം കളിക്കളമാക്കി,
അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും,
ഇടവഴിയിലൊഴുകും മഴവെള്ളവും,
ബാല്യമൊഴുക്കിയ കടലാസുതോണിയും,
പൊന്നണിപ്പാടവും നടവരമ്പും,
ചിങ്ങക്കുളിരും നിലാമഴയും,
പ്രണയത്തുടിപ്പുകളിലിറ്റുവീണ-
പുലരിത്തുടിപ്പും നിറസന്ധ്യയും,
ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ,
നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും
നിനക്കെന്തു പറ്റി...
No comments:
Post a Comment